Saturday, December 1, 2007

മലയാള ഭാഷയിലെ ആദ്യത്തെ ‘പാന്‍ഗ്രാം’

മലയാള ഭാഷയിലെ ആദ്യത്തെ ‘പാന്‍ഗ്രാം’ഞാന്‍ തയ്യാറാക്കിയിരിക്കുന്നു!


*********************************************************************************
“അജവും ആനയും ഐരാവതവും ഗരുഡനും കഠോര സ്വരം പൊഴിക്കെ ഹാരവും ഒഢ്യാണവും ഫാലത്തില്‍ മഞ്ഞളും ഈറന്‍ കേശത്തില്‍ ഔഷധ എണ്ണയുമായി ഋതുമതിയും അനഘയും ഭൂനാഥയുമായ ഉമ ദുऽഖഛവിയോടെ ഇടതു പാദം ഏന്തി നിര്‍ഝരിയിലെ ചിറ്റലകളെ ഓമനിക്കുമ്പോള്‍ ബാ‍ലയുടെ കണ്‍കളില്‍ നീര്‍ ഊര്‍ന്നു വിങ്ങി.“
*********************************************************************************


ഇത് വായിച്ചതോടെ എന്താണ് പാന്‍ഗ്രാം എന്ന് ചിലര്‍ക്കെങ്കിലും പിടികിട്ടിയിരിക്കും. അഞ്ജലിയുടേയും കാര്‍ത്തികയുടേയും പൊരുളന്വേഷിച്ച് C:\WINDOWS\Fonts ലെ ഫോണ്ടുഫയലുകളില്‍ തപ്പിയ ചിലരെങ്കിലും ഇംഗ്ളീഷിലുള്ള “The quick brown fox jumps over the lazy dog" എന്ന പ്രശസ്തമായ വാചകം കണ്ടിരിക്കും. ഇംഗ്ളീഷ് പിന്തുടരുന്ന ലാറ്റിന്‍ അക്ഷരമാലയിലെ പാന്‍ഗ്രാം ആണിത്. ഒരു ഭാഷയുടെ അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഏറ്റവും ചെറിയ വാചകത്തിനെയാണ് പാന്‍ഗ്രാം എന്നു പറയുന്നത്. ഫോണ്ടു നിര്‍മ്മിതിക്കും താരതമ്യത്തിനും വളരെ ഉപകാരപ്രദമാണ് പാന്‍ഗ്രാം. കൂടാതെ വാര്‍ത്താവിനിമയ സാങ്കേതികവിദ്യയിലും പാന്‍ഗ്രാം ഉപയോഗിക്കുന്നു.

വിക്കിപീഡിയയില്‍ പലഭാഷകളിലേയും പാന്‍ഗ്രാമുകള്‍ കൊടുത്തിട്ടുണ്ടെങ്കിലും ഒരൊറ്റ ഭാരതീയഭാഷയും പ്രതിപാദിച്ചിട്ടില്ല. തമിഴൊഴിച്ച് മറ്റെല്ലാ ഭാരതീയഭാഷകളും സംസ്കൃതത്തിലടിസ്ഥാനപ്പെടുത്തിയ അക്ഷരമാലയാണെന്നു തോന്നുന്നു ഉപയോഗിക്കുന്നത് . ഈ അക്ഷരമാലയിലെ 50ല്‍ അധികം വരുന്ന അക്ഷരങ്ങളാണ് ഭാരതീയഭാഷകളിലെ പാന്‍ഗ്രാം നിര്‍മ്മിതി ദുഷ്കരമാക്കുന്നത് . തമിഴില്‍ പാന്‍ഗ്രാം നിര്‍മ്മിതി എളുപ്പമാണ്. ഭാരതീയഭാഷകളില്‍ മലയാളമാണ് പാന്‍ഗ്രാം നിര്‍മ്മിതിയില്‍ ഏറ്റവൂം ദുഷ്കരം. കാരണം ദ്രാവിഡ ഭാഷയായ മലയാളത്തില്‍ ആദിദ്രാവിഡഭാഷയിലെ അക്ഷരങ്ങളോടൊപ്പം പില്‍ക്കാലത്ത് എല്ലാ സംസ്കൃതഅക്ഷരങ്ങളും കൂട്ടിച്ചേര്‍ത്തിരിക്കുന്നു.


എന്റെ പാന്‍ഗ്രാമില്‍ അക്ഷരങ്ങളൊന്നും വിട്ടുപോയിട്ടില്ലെന്നു കരുതുന്നു. ഇതിനേക്കാള്‍ ചെറിയ, എന്നാല്‍ വളച്ചുകെട്ടിയതെങ്കിലും എന്തെങ്കിലും അര്‍ത്ഥമുള്ള, പാന്‍ഗ്രാം ആര്‍ക്കെങ്കിലും നിര്‍മ്മിക്കാന്‍ കഴിയുമെങ്കില്‍ എന്നെ അറിയിക്കുക. ഏറ്റവും ചെറിയതിനെ നമുക്ക് ഭാരതീയഭാഷയിലെ ആദ്യത്തെ പാന്‍ഗ്രാമായി വിക്കിപീഡിയയില്‍ ചേര്‍ക്കാം.

PS: “സമ്പൂര്‍ണ്ണവാചകം” എന്ന് പാന്‍ഗ്രാമിന് മലയാളത്തില്‍ പറയാം എന്ന് തോന്നുന്നു.

Wednesday, October 24, 2007

മനുഷ്യാവകാശ പ്രവര്‍ത്തകനായ രാജകുമാരന്‍

ഇന്ത്യയടക്കം ലോകമെമ്പാടുമുള്ള ദശലക്ഷങ്ങള്‍ കാണുന്ന
റ്റെലിവിഷന്‍ ടോക് ഷോയാണ് ‘ഓപ്ര വിന്‍ഫ്രി ഷോ’.
അതിന്റെ ഇന്നത്തെ പരിപാടിയില്‍ ഗുജറാത്തിലെ
രാജകുടുംബാഗവും ഇന്ത്യയിലെ സ്വവര്‍ഗ്ഗപ്രേമികളുടെ
മനുഷ്യാവകാശങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച
സാമൂഹ്യപ്രവര്‍ത്തകനുമായ മാനവേന്ദ്രസിംഗ് ഗോഹില്‍
പ്രധാന അതിഥിയായിരുന്നു. 2005ല്‍ അതിഥിയായി വന്ന
ഐശ്വര്യ റായിക്ക് ശേഷം ഇതാദ്യമായാണെന്ന്
തോന്നുന്നു ഇന്ത്യന്‍ പൌരനായ ഒരാള്‍ ഓപ്ര വിന്‍ഫ്രി
ഷോയില്‍ വരുന്നത്.


മാനവേന്ദ്രസിംഗ് രാജകീയ വേഷത്തില്‍ ഓപ്രയോടൊപ്പം


“Gay around the world” എന്ന ഇന്നത്തെ പരിപാടിയില്‍
മാനവേന്ദ്രസിംഗിനെ കൂടാതെ ജമൈക്കന്‍ രാജ്യത്ത് നിന്ന്
അമേരിക്കയില്‍ വന്ന് പ്രവാസ ജീവിതം നയിക്കുന്ന ലെസ്ബിയന്‍
എഴുത്തുകാരി സ്റ്റേസിയന്‍ ചിന്‍, പ്രശസ്ത അമേരിക്കന്‍
നാഷനല്‍ ബാസ്കറ്റ്ബോള്‍ താരമായിരുന്ന ജോണ്‍ അമേച്ചി
എന്നിവരും പങ്കെടുത്തു. ഒരോരുത്തരോടും അവരവരുടെ
ചുറ്റുപാടുകള്‍ക്കനുസൃതമായ ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍
ഓപ്ര പൂര്‍ണ്ണാമായും വിജയിച്ചു എന്നു തന്നെ പറയാം.
നാട്ടുനടപ്പനുസരിച്ച് സ്വമേധയാ നടത്തിയ കല്യാണത്തിന്റെ
ആദ്യ രാത്രിയില്‍ ഭാര്യയുടെ മുന്നില്‍ ‘തലവേദന’ അഭിനയിച്ച്
തിരിഞ്ഞു കിടന്നുറങ്ങിയതിനെ പറ്റിയുള്ള മാനവേന്ദ്രസിംഗിന്റെ
വിവരണം ഓപ്രയടക്കമുള്ളവരില്‍ ചിരി പടര്‍ത്തി. യാതൊരു
ശാരീരിക ബന്ധവുമില്ലാത്ത ഒരു വര്‍ഷത്തിനു ശേഷം ഭാര്യയോടു
മാപ്പുപറഞ്ഞവസാനിപ്പിച്ച വിവാഹവും, തുടര്‍ന്നുണ്ടായ
വിഷാദ രോഗത്തേക്കുറിച്ചും മാനവേന്ദ്രസിംഗ്
വാചാലനായി. പൂര്‍ണ്ണമായ സംഭാഷണങ്ങളുടെ ലിങ്ക് ഇവിടെ.


വികസ്വര രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗപ്രേമികള്‍ക്ക് നേരെ
സമൂഹത്തിന്റെയും ചിലപ്പോള്‍ ഭരണകൂടത്തിന്റെയും
വകയായി നടക്കുന്ന അക്രമങ്ങള്‍ക്കും മറ്റ് മനുഷ്യാവകാശ
ലംഘനങ്ങള്‍ക്കും നേരെ വിരല്‍ ചൂണ്ടിയതില്‍ ഓപ്രക്ക്
ഒരായിരം നന്ദി പറയാം...

Monday, October 15, 2007

പദ്മപ്രിയക്ക് കരണത്തടി

ഏതോ തമിഴ് സിനിമാ സംവിധായകന്‍ സെറ്റില്‍ വച്ച് നടി
പദ്മപ്രിയയുടെ കരണത്തടിച്ചുവെന്ന് ഇന്ന് മനോരമ വാര്‍ത്ത.

വാര്‍ത്താ ലിങ്ക് ഇവിടെ.

അത്യാവശ്യം വ്യക്തി സ്വാതന്ത്ര്യവും സാമ്പത്തിക സ്വാതന്ത്ര്യവും
സമൂഹത്തില്‍ പിടിപാടുമുള്ള ഒരു പ്രമുഖ സിനിമാനടിയുടെ
സ്ഥിതി ഇതാണെങ്കില്‍ ശരാശരി ഇന്ത്യന്‍ സ്ത്രീയുടെ അവസ്ഥ
ഊഹിക്കാവുന്നതേ ഉള്ളൂ. അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്ന
സ്ത്രീകളുടെ കരണത്തടിച്ച് “ആണത്തം” പ്രദര്‍ശിപ്പിച്ച്
സ്വന്തം തീരുമാനങ്ങള്‍ നടപ്പിലാക്കുക എന്നത് ചില
ഇന്ത്യന്‍ പുരുഷന്മാരുടെ “വിനോദ“മാണെന്ന് തോന്നുന്നു.

ഇതുപോലെയുള്ള കരണത്തടി സീനുകള്‍ മലയാളത്തിലെ
ചില സിനിമകളിലും സീരിയലുകളിലും ഇന്നും കാണാം.
ഇത്തരം സീനുകളില്‍ അഭിനയിക്കാന്‍ തയ്യാറാവുന്ന
പദ്മപ്രിയ ഉള്‍പ്പെടെയുള്ള നടികള്‍ ഒരു ആത്മ
പരിശോധന നടത്തേണ്ട സമയമായിരിക്കുന്നു.
ജീവിതത്തിന്റെ ഒരു ചീന്താണ് സിനിമ പോലുള്ള ദൃശ്യകലകള്‍.
യഥാര്‍ഥ ജീവിതത്തില്‍ അവക്കുള്ള ശക്തമായ സ്വാധീനം
നമ്മുടെ നടിമാര്‍ എന്തുകൊണ്ടു മനസ്സിലാക്കുന്നില്ല?

Tuesday, October 9, 2007

മണിച്ചിത്രത്താഴിനെക്കുറിച്ചുള്ള ലേഖനം

എന്റെ മണിച്ചിത്രത്താഴിനെക്കുറിച്ചുള്ള ലേഖനം
മലയാളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ സിനിമാ
ജേര്‍ണലായ വര്‍ണ്ണചിത്രത്തില്‍ (www.varnachitram.com)
ഇന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലേഖനത്തിന്റെ ലിങ്ക് ഇവിടെ.

വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുക...

Saturday, October 6, 2007

മോഹന്‍ലാല്‍ ഷോ

മോഹന്‍ലാല്‍ സംഘത്തിന്റെ അമേരിക്കന്‍ പര്യടനത്തിലെ
അവസാനത്തെ ഷോ ബോസ്റ്റണില്‍ സെപ്റ്റംബര്‍ 23ന്
അരങ്ങേറി. അവതാരകരായി മുകേഷ്, ജഗദീഷ്;
നായികമാരായി ലക്ഷ്മി ഗോപാലസ്വാമി, ശ്വേത മേനോന്‍;
നര്‍ത്തകനായി വിനീത്; പാട്ടുകാരായി രമേഷ് ബാബു,
റിമി ടോമി; മിമിക്രിയുമായി സൂരജ് വെഞ്ഞാറമ്മൂട്
എന്നിങ്ങനെയായിരുന്നു പരിപാടികള്‍.



20 വര്‍ഷങ്ങളോളം സ്ക്രീനില്‍ കണ്ട മോഹന്‍ലാലിനെ ഒന്ന് നേരില്‍
കാണുക എന്നത് മാത്രമായിരുന്നു എന്റെ ഉദ്ദേശം. ലാല്‍ സിനിമയില്‍
കാണുന്നതിനെക്കാള്‍ സുന്ദരനും ചെറുപ്പക്കാ‍രനുമായി കാണപ്പെട്ടു.
ലാലിനേക്കാള്‍ ഏഴ് വയസ്സ് പ്രായമുള്ള മമ്മൂട്ടി വര്‍ഷം കഴിയും
തോറും ചെറുപ്പക്കാരനായി വരുന്നതിന്റെ രഹസ്യമെന്താണ്?
ശരീരം വണ്ണം വെക്കാതെ നോക്കാനും ഹെയര്‍ സ്റ്റൈലിംഗിലും
ലാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് എന്റെ അഭിപ്രായം.
ഒരു ജനകീയ നടന് നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
കൂടാതെ നല്ല ബോഡി ഇമേജ് നിലനിര്‍ത്തുക എന്ന കടമ കൂടിയുണ്ട്!!


പരിപാടിയിലെ കലാപരമായി ഏറ്റവും മികച്ച ഐറ്റം ഏതെന്ന്
ചോദിച്ചാല്‍ “വിനീതിന്റെ എന്ന ഭരതനാട്യം“
എന്ന് നിസ്സംശയം ഉത്തരം പറയാം (സോറി ലാലേട്ടാ!).
വിനീത് സ്വയം കോറിയോഗ്രഫി ചെയ്ത് അവതരിപ്പിച്ച
“ബ്രഹ്മം ഒകടേ” എന്ന നൃത്തം ഭരതനാട്യമാണോ
അതോ പദ്മാ സുബ്രഹ്മണ്യത്തിന്റെ കീഴില്‍ അഭ്യസിച്ചു വരുന്ന
ഭരതനൃത്തമോ എന്ന് തീര്‍ത്തു പറയുക വയ്യ. ആണുങ്ങള്‍ക്കു ചേര്‍ന്ന
താണ്ഡവ ശൈലിയിലുള്ള ഈ നൃത്തം വിനീത് മനോഹരമാക്കി.
വിനീതും ലക്ഷ്മി ഗോപാലസ്വാമിയും കൂടി രവീന്ദ്രന്‍ അനുസ്മരണയായി
അവതരിപ്പിച്ച “കളഭം തരാം..” എന്ന ഗാനത്തിന്റെ നൃത്താവിഷ്കരണവും
നല്ല നിലവാരം പുലര്‍ത്തി.

മോഹന്‍ലാല്‍ ഗാനങ്ങളുടെ മെഡ്ലെ ദൃശ്യാവതരണം നൊസ്റ്റാള്‍ജിയ
പടര്‍ത്തി. പാട്ടുകാരില്‍ രമേഷ് ബാബുവിന്റെ ഫനായിലെ ഹിന്ദി
ഗാനവും നരനിലെ അടിപൊളി “വേല്‍ മുരുകാ” എന്നഗാനവും
ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു. റിമിറ്റോമിയുടെ ശബ്ദം എനിക്ക്
അരോചകമായാണ് തോന്നിയത്. ചിലപാട്ടുകള്‍ മുന്‍പ് റെക്കോര്‍ഡ്
ചെയ്തതിന്റെ ലിപ്-സിങ്കിങ് ആയിരുന്നില്ലേ എന്ന്‍ ഈയുള്ളവന് സംശയം!
സൂരജിന്റെ ശബ്ദാനുകരണത്തില്‍ ഒന്നാം സ്ഥാനം ബിന്ദു പണിക്കരുടെ
അനുകരണത്തില്‍ തന്നെ!

പരിപാടികള്‍ ആകെമൊത്തം വിചാരിച്ചതിനെക്കാള്‍ നല്ല
നിലവാരം പുലര്‍ത്തി.

Saturday, September 29, 2007

“വനജ” എന്ന അഭ്ര ഔഷധം!

കഴിഞ്ഞ ആഴ്ച “വനജ” എന്ന തെലുഗു പടം കാണാനിടയായി.
കലാമൂല്യമുള്ള സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന ‍ബോസ്റ്റണിലെ
കെന്റല്‍ സിനിമയിലെ ആദ്യ പ്രദര്‍ശനത്തില്‍ സംവിധായകന്‍
രജനേഷ് ദൊമല്പള്ളിയും ഉണ്ടായിരുന്നു.

“വനജ എന്ന അഭ്ര കാവ്യം“ എന്നായിരുന്നു ആദ്യം ഈ പോസ്റ്റിനു
വിചാരിച്ചിരുന്ന തലക്കെട്ട്. എന്നാല്‍ ആന്ധ്രാ സമൂഹത്തിന്റെ
അടിത്തട്ടില്‍, ജാതി-ലിംഗ വിവേചനങ്ങള്‍ക്കെതിരെ പോരാടുന്ന
കൌമാരക്കാരിയായ അടുക്കള വേലക്കാരിയുടെ കഥയാണ് “വനജ”.
അതിലെന്ത് കാവ്യാത്മകത? കുച്ചിപ്പുഡി നൃത്തത്തിന്റെയും കര്‍ണ്ണാടക
സംഗീതത്തിന്റേയും പാശ്ചാത്തലമുണ്ടെങ്കിലും ജാതി-ലിംഗ
വിവേചനങ്ങള്‍ക്കെതിരെ സമൂഹത്തിനുള്ള മറുമരുന്നാണ്
“വനജ“എന്ന ഈ സിനിമ എന്നാണ് എന്റെ വിലയിരുത്തല്‍.



*************************Vanaja Poster**************************
സിനിമയുടെ വെബ് സൈറ്റ്: http://www.vanajathefilm.com/

കുച്ചിപ്പുഡി നൃത്തം പഠിക്കാനുള്ള അമിതമായ ആവേശം മൂലം
നൃത്ത അധ്യാപികയായ ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാരി
ജമീന്ദാര്‍ണിയുടെ വീട്ടുവേലക്കാരിയാകുന്നു വനജ. അമേരിക്കയില്‍
നിന്നും തിരിച്ചു വന്ന ജമീന്ദാര്‍ണിയുടെ മകനും വനജയും
പരസ്പരം ആകൃഷ്ടരാകുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ്
സിനിമയുടെ പ്രമേയം. ഒടുവില്‍ ഗര്‍ഭിണിയായി പടിയിറങ്ങേണ്ടി
വരുന്ന വനജ ‘സ്ത്രീ’ സീരിയലുകളിലെ നായികമാരെ പോലെ
കരഞ്ഞ് ആത്മഹത്യാ നാടകം നടത്തുന്നില്ല. കൌശലക്കാരിയും
തന്റേടിയുമായ വനജ എന്ന കഥാപാത്രം ഇന്ത്യന്‍ സിനിമയിലെ
സ്റ്റീരിയോറ്റൈപ്പ് സ്ത്രീ-പ്രതിനിധാനങ്ങളില്‍ നിന്നും വളരെ
വ്യത്യസ്തവും യാഥാര്‍ഥ്യാനുഷ്ഠിതവുമാണ്.

“വനജ“ കേരളമുള്‍പ്പെടെ 50-ഓളം ഫിലിം ഫെസ്റ്റിവലുകളില്‍
പ്രദര്‍ശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ബര്‍ളിന്‍ ഫെസ്റ്റിവലില്‍ കന്നി
സംവിധായകനുള്ള അവാര്‍ഡും വനജക്ക് ലഭിച്ചിരിക്കുന്നു.
ഈ സിനിമ ആന്ധ്രയിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമോ
എന്ന് ഞാന്‍ സംവിധായനോട് ചോദിച്ചു. ഇന്ത്യന്‍ സെന്‍സര്‍
ബോര്‍ഡും വന്‍ താരങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ആന്ധ്രയിലെ
തിയെറ്റര്‍ വ്യവസായവും ഇത്തരം ചിത്രങ്ങള്‍ പൊതുജനങ്ങളിലേക്ക്
എത്തിക്കുന്നതില്‍ തടസ്സമാകുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.

Saturday, September 15, 2007

എന്റെ കഥ!

ഞാന്‍ ബ്ലോഗ് ചെയ്യാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് കൃത്യം ഒരു വര്‍ഷമാകുന്നു.
(എന്റെ രാഗകൈരളി, My Story എന്നീ ബ്ലോഗുകള്‍ കാണുക‌).

രാഗകൈരളി എന്റെ പാട്ടുകളുടെ പോഡ്കാസ്റ്റ് ബ്ലോഗാണ്.
സാഹിത്യം, സിനിമ, നര്‍മ്മം, സാംസ്കാരിക-സാമൂഹിക വിഷയങ്ങള്‍
എന്നിവക്കായാണ് ഈ ബ്ലോഗ്. ഇവിടെ ഞാന്‍ മലയാളത്തില്‍ മാത്രം
എഴുതുവാനാണ് ഉദ്ദേശിക്കുന്നത്. ഇതിനു സമാന്തരമായ, ഇംഗ്ലീഷിലുള്ള
ബ്ലോഗാണ് My Story.

ഈ പലവക ബ്ലോഗിന്റെ പേരിനായി എന്റെ പ്രിയപ്പെട്ട
എഴുത്തുകാരിയുടെ ആത്മകഥയുടെ പേരു തന്നെയാണ്
ഞാന്‍ തെരെഞ്ഞെടുത്തിരിക്കുന്നത്!
വായിക്കുക, അഭിപ്രായങ്ങള്‍ അറിയിക്കുക...