Friday, July 24, 2009

മാതൃഭൂമിയിൽ : പ്രണയമെന്ന മനുഷ്യാവകാശം

2009 ജൂലൈ19-25 ലെ മാതൃഭൂമി ആഴ്ചപതിപ്പിൽ “പ്രണയം ഒരു മനുഷ്യാവകാശപ്രശ്നമാണ്” എന്ന സ്വവർഗപ്രണയത്തെക്കുറിച്ചുള്ള എന്റെ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

              ഈ ലിങ്ക് വഴി വായിക്കാം, ഡൌൺലോഡ് ചെയ്യാം

കഴിഞ്ഞ വർഷം ‘സഞ്ചാരം’ സിനിമയെക്കുറിച്ചുള്ള എന്റെ റിവ്യൂ/ഇന്റർവ്യൂ മാതൃഭൂമി പ്രസിദ്ധീകരിച്ച അന്നു മുതൽ വിചാരിക്കാൻ തുടങ്ങിയതാണ് ഇത്തരമൊരു ലേഖനം എന്നെങ്കിലും എഴുതണമെന്ന്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലെ ഒഴിവു വേളകൾ ഇതിന്റെ പണിപ്പുരയിലായിരുന്നു ഞാൻ. അവസാന മിനുക്കു പണികൾ പൂർത്തിയാക്കി പത്രാധിപർക്ക് അയക്കാനുള്ള ഘട്ടമാവുമ്പോഴാണ് സ്വവർഗരതി നിയമവിധേയമാക്കിക്കൊണ്ടുള്ള ഡൽഹി ഹൈക്കോടതി ഉത്തരവ് വരുന്നത്! ദൈവമെന്നൊരു സംഗതി ഉണ്ടെങ്കിൽ ആ ശക്തി ലോകത്തിൽ ഏറ്റവും കൂടുതൽ യാതനകൾ അനുഭവിക്കുന്ന വിഭാഗമായ ലൈംഗികന്യൂനപക്ഷങ്ങൾക്കൊപ്പമാണെന്ന് തോന്നിപ്പിച്ച ഒരു വേളയായിരുന്നു അത്. കോടതി വിധിക്കനുസരിച്ച് ലേഖനത്തിൽ ചില ചെറിയമാറ്റങ്ങൾ വരുത്തി പത്രാധിപർക്കയക്കുകയും അവർ അത് ഉടൻ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു.

എഡിറ്റ് ചെയ്തിട്ടും 12 പേജ് വരുന്ന ഈ ലേഖനത്തെ “സ്വവർഗാനുരാഗികളുടെ മാനിഫെസ്റ്റോ” എന്നാണ് കവർ പേജിൽ മാതൃഭൂമി വിശേഷിപ്പിച്ചത്. ഇതിന്റെ പൂർണ്ണ രൂപം എന്നെങ്കിലും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കണമെന്ന് വിചാരിക്കുന്നു.

Sunday, July 12, 2009

വലയിലായ പാട്ട്!

"Music in Internet" എന്നതിനെ പറ്റിയാണ് ഈ ബോഗ്ഗ്. “അന്തർജാലികയിലെ സംഗീതം” എന്ന് സംസ്കൃതത്തിൽ പറഞ്ഞ് ആളുകളെ അമ്പരപ്പിച്ച് കേമനായാലോ എന്ന് ആദ്യം വിചാരിച്ചു. മലയാളികളുടെ ഇടയിൽ ഇത്തരം ജാടകളൊന്നും ചെലവാകാറില്ല എന്നറിയുന്നതുകൊണ്ട് അല്പം തമാശ ചേർത്ത് പച്ചമലയാളത്തിൽ തന്നെ “വലയിലായ പാട്ട്” എന്നാക്കി തലക്കെട്ട്. ഇന്റർനെറ്റിൽ ഞാൻ സഹകരിച്ചു പോരുന്ന മലയാളസിനിമാസംഗീതസംബന്ധിയായ രണ്ട് കിടിലൻ വെബ്സൈറ്റുകളെ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റ്.

അമേരിക്കൻപ്രവാസിയായ അജയ് മേനോൻ രൂപകൽ‌പ്പന ചെയ്ത് സാരഥ്യം വഹിക്കുന്ന MSI എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന http://malayalasangeetham.info നിങ്ങളിൽ പലരും സന്ദർശിച്ചിരിക്കാൻ ഇടയുണ്ട്. മലയാളസിനിമകളെ കുറിച്ചും അതിലെ പാട്ടുകളെ കുറിച്ചും പൂർണ്ണമായ വിവരങ്ങൾ നൽകുന്ന റെഫറൻസ് സൈറ്റാണ് ഇത്. MSIയെ പറ്റി പ്രശസ്ത മ്യൂസികോളജിസ്റ്റായ രവി മേനോൻ ഈയിടെ കലാകൌമുദിയിൽ എഴുതിയിരുന്നു (ഇവിടെ വായിക്കാം). വാക്കുകളിൽ കൂടി മാത്രമുള്ള വിവരങ്ങളെ കൂടാതെ ഗാനങ്ങളൂടെ ഒറിജിനൽഓഡിയോ ക്ലിപ്, യൂറ്റ്യൂ‌ബ് വീഡിയോ ലിങ്ക് എന്നിവയും MSIയുടെ സവിശേഷതയാണ്. സിനിമാഗാനങ്ങളിൽ ദൃശ്യാവിഷ്കരണവും ആശയവിനിമയത്തിൽ നല്ലൊരു പങ്കുവഹിക്കുന്നതിനാൽ ഗാനരംഗങ്ങളിൽ അഭിനയിക്കുന്ന പ്രധാന നടീനടന്മാരെ പറ്റിയുള്ള വിവരങ്ങൾ കൂടി നൽകണമെന്ന എന്റെ നിർദ്ദേശം MSI നടപ്പാക്കി കഴിഞ്ഞു.


തന്റെ മ്യൂസിക്ബ്ലോഗിലൂടെ ബൂലോഗമലയാളികൾക്ക് സുപരിചിതനായ ഗായകനായ കിരൺസിന്റെ നേതൃത്വത്തിലുള്ള http://malayalamsongslyrics.com സൈറ്റിനെ ഞാൻ പേരെടുത്തു പറഞ്ഞു പരിചയപ്പെടുത്തേണ്ടതിന്റെ ആവശ്യമില്ല. MSL എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ സൈറ്റിൽ ഇംഗ്ലീഷിലും മലയാളത്തിലും വെവ്വേറെ പ്രവേശനകവാടങ്ങളുള്ളതിനാൽ ഒരു സമ്പൂർണ്ണ ദ്വിഭാഷാ പോർട്ടൽ എന്ന സവിശേഷതയുണ്ട്. മലയാള ഗാനങ്ങളൂടെ വരികളെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള അക്ഷരങ്ങളിൽ ആവാഹിക്കുക എന്ന ലളിതമായ ശ്രമത്തിൽ തുടങ്ങി ഗായകർക്ക് അവരുടെ പാട്ടുകൾ അപ്‌ലോഡ് ചെയ്ത് ജനമധ്യത്തിൽ കൊണ്ടുവരാൻ വഴിയൊരുക്കുന്ന ഒരു ക‌മ്യൂണിറ്റി പോർട്ടൽ ആയി MSL ഇന്ന് പുരോഗമിച്ചിരിക്കുന്നു. പാട്ടുകളുടെ രചന, സംഗീതസംവിധാനം, ഗായകർ, രാഗം, വർഷം എന്നിവ രണ്ടു സൈറ്റുകളും നൽകുന്നു. ഗായകർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വഴിയൊരുക്കുന്നു എന്നതിലാണ് MSL MSIയിൽ നിന്നും വേറിട്ടു നിൽക്കുന്നത്. ജീവിതത്തിന്റെ ഒരു ചീന്തായ ഇന്റെർനെറ്റിലും വൈവിധ്യം അത്യാവശ്യമാണ്.

വെറും സംഗീതവിവരവിതരണത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ സംഗീതനിർമ്മാണത്തിലും കൈവച്ചിരിക്കുകയാണ് ഈ രണ്ടു സൈറ്റുകളും. MSI അവരുടെ ആദ്യ സംഗീത ആൽബമായ ഹൃദയമുരളിക 2008ൽ പുറത്തിറക്കുകയുണ്ടായി. വിദ്യാധരൻ മാസ്റ്റർ, ചിത്ര, ശ്രീവത്സൻ മേനോൻ തുടങ്ങിയ പ്രമുഖർ സഹകരിക്കുന്ന ഈ ആൽബം ഇവിടെ കൊടുത്തിരുക്കുന്ന ലിങ്കു വഴി ഓൺലൈനായി വാങ്ങാവുന്നതാണ്. മലയാളത്തിലെ ആദ്യത്തെ ഓൺലൈൻ സ്വതന്ത്രസംഗീത സംരംഭമായ ഈണം MSL 2009ൽ പുറത്തിറക്കിയിരിക്കുന്നു. മ്യൂസിക് ബ്ലോഗിംഗ് വഴി സുഹൃത്തുക്കളായ ഒരു കൂട്ടം യുവാക്കൾ തന്നെ രചന, സംഗീതം, ആലാപനം, ഓർക്കെസ്ട്രേഷൻ എന്നിവ നിർവ്വഹിച്ചിരിക്കുന്ന ഈ ആൽബം മയലാളസംഗീത രംഗത്തു തന്നെ ഒരു പുതിയ കാൽ‌വയ്പാണ്. സ്വതന്ത്രസോഫ്റ്റ്‌വെയർ എന്ന പോലെ സ്വതന്ത്രസംഗീതം എന്ന ആശയവും മലയാളത്തിൽ പ്രാവർത്തികമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് MSL. ഇത് ലോകമാകെ ചിതറിക്കിടക്കുന്ന കലാകാരന്മാർക്ക് ഒത്തൊരുമിച്ച് പ്രവർത്തിച്ച് തങ്ങളുടെ സംഗീതം ജനമധ്യത്തിലേക്ക് എത്തിക്കാനുള്ള വേദിയൊരുക്കുന്നു.


ഈ രണ്ടു സൈറ്റുകളുടേയും വിജയരഹസ്യം അതിന്റെ പിന്നണിയിൽ ലാഭേഛയില്ലാതെ അശ്രാന്ത പരിശ്രമം നടത്തുന്ന മലയാളികളായ സംഗീതപ്രേമികളാണ്. ലോകത്തിന്റെ നാനാകോണുകളിൽ പ്രവാസികളായി ചിതറിക്കിടക്കുന്ന സംഗീതപ്രേമികളുടെ കൂട്ടായ്മകൾ ഉണ്ടാക്കുവാൻ ഇത്തരം സൈറ്റുകൾക്കു കഴിയുന്നു. ഗാനങ്ങളെ രാഗപ്രകാരം ലിസ്റ്റ് ചെയ്യുന്ന എന്റെ 1997ൽ രൂപം കൊണ്ട രാഗകൈരളി വെബ് സൈറ്റ് നിങ്ങളിൽ ചിലരെങ്കിലും സന്ദർശിച്ചിരിക്കാം. ഞാൻ ഈയിടെ മറ്റു ജീവന്മരണപ്രശ്നങ്ങളെ കുറിച്ച് ബ്ലോഗ് ചെയ്യുമ്പോള്‍ സംഗീതം ചിലപ്പോള്‍ പിന്നണിയിലായിപ്പോകുന്നു എന്നത് സത്യമാണ്. എങ്കിലും MSI ഗൂഗിൾ ഗ്രൂപ്പിൽ നടക്കുന്ന രാഗ-തർക്കങ്ങളിൽ ഒത്തു തീർപ്പുണ്ടാക്കാനും മറ്റു ചർച്ചകളിൽ പങ്കെടുക്കാനും ഞാൻ സമയം കണ്ടെത്താറൂണ്ട്. MSI, MSL, രാഗകൈരളി എന്നിവയിലെ രാഗവിവരങ്ങൾ ഏകോപിപ്പിക്കുക എന്നത് തീർച്ചയായും ചെയ്യേണ്ട ഒരു കാര്യമാണ്. ഒരേ പാട്ടിനു തന്നെ ഓരോ സൈറ്റും വേറെവേറെ രാഗങ്ങൾ കൊടുക്കുന്നത് സംഗീതവിദ്യാർത്ഥികളെ വലയിലാക്കും!

Thursday, July 2, 2009

സ്വവർഗരതി നിയമവിധേയം!

ഇന്ത്യയിലെ ലൈംഗികന്യൂനപക്ഷങ്ങൾ കാത്തിരുന്ന ആ സുദിനം ഇന്ന് സമാഗതമായിരിക്കുന്നു. ബ്രിട്ടീഷുകാർ ഇന്ത്യയുൾപ്പെടെയുള്ള അവരുടെ കോളനികളിൽ 1861ൽ അടിച്ചേൽ‌പ്പിച്ച “പ്രകൃതിവിരുദ്ധരതി”ക്കെതിരായ നിയമമാണ് IPC-377. പ്രായപൂർത്തിയായവർ പരസ്പരസമ്മതത്തോടെ സ്വകാര്യതയിൽ നടത്തുന്ന സ്വവർഗരതിയെ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് ഡൽഹി ഹൈക്കോടതി ഇന്ന് വിധി പ്രഖ്യാപിച്ചിരിക്കുന്നു!!!


തുല്യത, വൈവിധ്യം, മതനിരപേക്ഷത എന്നിവ ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ലുകളാണെന്ന വസ്തുത ഉയർത്തിപ്പിടിച്ച ചരിത്രപ്രധാനമായ സംഭവമാണ് ഈ വിധിപ്രഖ്യാപനം.

1.മാതൃഭൂമി
2.മനോരമ
3.ബി.ബി.സി
4.എൻ.ഡി.ടി.വി
5.ടൈംസ് ഓഫ് ഇന്ത്യ
6.റീഡിഫ്
7.യാഹൂ
8.ന്യൂയോർക് ടൈംസ്
9.എക്സ്പ്രസ്
10.ദാറ്റ്സ് മലയാളം

Sunday, May 31, 2009

മാധവിക്കുട്ടിക്ക് ആദരാഞ്ജലികൾ...

എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരി ആയ കമലസുരയ്യ എന്ന മാധവിക്കുട്ടിയെ ഒന്നു നേരിട്ട് കണ്ട് പരിചയപ്പെടുക എന്നത് എന്റെ ചിരകാലാഭിലാഷമായിരുന്നു. ഇനി അതു സാധിക്കില്ലല്ലോ.


ഇന്നലെ ഈ ലോകത്തോടു വിടപറഞ്ഞ പ്രണയത്തിന്റെ കഥാകാരിക്ക് എന്റെ ഹൃദയാഞ്ജലികൾ...

തന്റെ എഴുത്തിലൂടെയും വാക്കിലൂടേയും പ്രവൃത്തിയിലൂടേയും സമൂഹത്തിൽ അവർ വരുത്തിയ ഗുണകരമായ മാറ്റങ്ങളിലൂടെ ഒരു ചിരഞ്ജീവിയായി മലയാളക്കരയിൽ എക്കാലവും അവർ ജീവിക്കും.

1. മനോരമ
2. മാതൃഭൂമി
3. റീഡിഫ്
4. ഹിന്ദുസ്താൻ റ്റൈംസ്
5. ടെലഗ്രാഫ്
6. ഇന്ത്യൻ എക്സ്പ്രസ്
7. ഹിന്ദു

Sunday, April 19, 2009

എതിർവർഗ പ്രണയികളോട് ഒരു വാക്ക്

പ്രശാന്ത് കൃഷ്ണയുടെ ‘സ്വവര്‍ഗ്ഗ രതിയും സാമൂഹിക പ്രശ്‌നങ്ങളും‘ എന്ന ലേഖനത്തിനോടുള്ള ഒരു പ്രതികരണമാണ് ഈ പോസ്റ്റ്. കേരളത്തിലെ സ്വവർഗപ്രണയികൾ അനുഭവിക്കുന്ന ദുരിതങ്ങളിലേക്ക് കൈചൂണ്ടുന്ന ഈ ലേഖനം ഒരു എതിർവർഗപ്രണയി(heterosexual)യുടെ കാഴ്ചപ്പാടിലൂടെ സധൈര്യം പോസ്റ്റു ചെയ്തതിന് ആദ്യമേ പ്രശാന്ത് കൃഷ്ണയോട് നന്ദി പറയട്ടെ. ലേഖനത്തിൽ കൈകാര്യം ചെയ്യാത്ത ചില സുപ്രധാന കാര്യങ്ങൾ പറയുവാനും ചില തെറ്റിദ്ധാരണകൾ തിരുത്തുവാനും ആണ് ഈ പോസ്റ്റ്.



                 ചിത്രം കടപ്പാട്: ബ്ലോഗ്

1. സ്വവർഗലൈംഗികത/പ്രണയം(homosexuality) എന്നത് പുരുഷന്മാരിൽ മാത്രം കാണപ്പെടുന്ന ഒരു മാനസിക പ്രതിഭാസമല്ല. പ്രണയനൈരാശ്യമോ വിഷാദമോ മൂലം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീ-സ്വവർഗപ്രണയിനികളുടെ ആത്മഹത്യകൾ നടക്കുന്നത് കേരളത്തിലാണ്.

2. സ്വവർഗലൈംഗികത എന്നത് പുകവലിശീലം പോലെ ‘പഠിച്ചെടുക്കുന്ന ഒരു ശീലം/സ്വഭാവം‘ അല്ലേയല്ല. യാതൊരു ലൈംഗിക വേഴ്ചാനുഭവവുമില്ലാതെ തന്നെ സെക്സ്-അപ്പീൽ ഉള്ള ഒരു വ്യക്തിയെ/ചിത്രത്തെ നോക്കിക്കാണുന്നതിലൂടെ മാത്രം തന്റെ സ്വവർഗലൈംഗികാഭിനിവേശം സ്വയം തിരിച്ചറിയുന്നവരാണ് മിക്ക സ്വവർഗപ്രണയികളും. ഭൂരിപക്ഷവും വലതുകൈയന്മാരായി ജനിക്കുമ്പോൾ ഒരു ന്യൂനപക്ഷം ഇടംകൈയന്മാരായി ജനിക്കുന്നില്ലേ? അതു പോലെയുള്ള ഒരു മാനസികമായ ലൈംഗിക-ചായ്‌വ് (sexual orientation) ആണ് അത്. മനുഷ്യരിലല്ലാതെ മറ്റു ചില ജന്തുക്കളിലും ഒരു ന്യൂനപക്ഷത്തിൽ സ്വവർഗലൈംഗികത കാണപ്പെടുന്നു. അതിനാൽ തന്നെ ഇതിനെ പ്രകൃതിവിരുദ്ധം എന്ന് വിളിക്കുന്നതിൽ കഴമ്പില്ല. കൌമാരകാലത്തെ സ്വവർഗമോ എതിർവർഗമോ ആയ ഏത് പ്രണയത്തിനും വീട്ടിൽ നിന്ന് സ്നേഹം കിട്ടാത്തതിന്റെ കാരണം കണ്ടെത്തുന്നത് വിചിത്രം തന്നെ. പ്രണയത്തിനു കാരണം മറ്റൊരു വ്യക്തിയുടെ ശാരീരികമോ മാനസികമോ ആയ സൌന്ദര്യത്തോടു തോന്നുന്ന ആരാധന തന്നെ!

3. ദ്വൈതലൈംഗികത/ഉഭയലൈംഗികത(bisexuality) എന്നത് സമൂഹത്തിലെ അരാജകത്വത്തിന്റെ സൃഷ്ടിയാണെന്ന കാഴ്ചപ്പാടും ശരിയല്ല. ആണിനോടും പെണ്ണിനോടും അഭിരുചി തോന്നുന്ന ഈ അവസ്ഥ ചിലർക്ക് സ്വാഭാവികമായി ഉണ്ടാവുന്ന ലൈംഗികത തന്നെ. പക്ഷെ സ്ഥിരമായ ഇണയെ (സ്വവർഗമോ എതിർവർഗമോ) കണ്ടെത്തുന്നതോടെ ഇവരിൽ പലരും ഒരുവർഗത്തോടു മാത്രം പ്രതിപത്തി പുലർത്തുന്നതായിട്ടാണ് കാണുന്നത്.


4. ഇന്ത്യയിലെ പോലെ സമൂഹത്തേയും കുടൂംബത്തേയും പേടിച്ച് പരമരഹസ്യമാക്കി വക്കപ്പെടാൻ നിർബന്ധിക്കപ്പെടുന്ന സ്വവർഗലൈംഗികത ചിലപ്പോഴെങ്കിലും ക്രിമിനൽ സ്വഭാവം കൈക്കൊള്ളുന്നതിൽ ആശ്ചര്യത്തിനവകാശമില്ല. “(പൊതുസ്ഥലങ്ങളിൽ)എവിടെയെങ്കിലും വച്ച് ഒരു സ്വവര്‍ഗ്ഗ പ്രേമിയുടെ കരസ്പര്‍ശം ഏല്‍ക്കാത്ത പുരുഷന്മാര്‍ കേരളത്തില്‍ ഉണ്ടാകുമോ?“ എന്ന് പ്രശാന്ത് കൃഷ്ണ ചോദിക്കുമ്പോൾ സംഗതിയുടെ ഗൌരവം നമുക്ക് ബോധ്യപ്പെടുന്നു. സ്വവർഗപ്രണയികൾക്ക് എതിർവർഗപ്രണയികളെപ്പോലെ ഒരു കൂരയ്ക്കു കീഴിൽ സ്വകാര്യതയിൽ പ്രണയിക്കാനുള്ള സൌകര്യം ഇല്ലാത്തിടത്തോളം കാലം അവർ പാർക്കിലും ബീച്ചിലും ബസ്-സ്റ്റാൻഡിലും മറ്റു പൊതു സ്ഥലങ്ങളിലും അതിന്റെ സാഫല്യം തേടും. അതല്ലാതെ അവർക്ക് വേറെന്തു വഴി? വികസിത രാജ്യങ്ങളിലെ പോലെ സ്വവർഗപ്രണയികൾക്ക് ഒത്തുചേരാനും ഇണകളെ തേടാനുമുള്ള ബാറുകളോ ക്ലബുകളോ ഒന്നും തന്നെ കേരളത്തിലില്ല(ബോംബെ, ബാംഗ്ലൂർ തുടങ്ങിയ വൻനഗരങ്ങളിൽ ഇവ വരാൻ തുടങ്ങിയിട്ടുണ്ട്). അതിനാൽ തന്നെ മറ്റു സ്വവർഗപ്രണയികളെ തിരിച്ചറിയുന്നതിനായി ദേഹസ്പർശത്തിൽ ഏർപ്പെടാൻ ചിലരെങ്കിലും തുനിഞ്ഞേക്കാം. പക്ഷെ താൽ‌പ്പര്യമില്ലായ്മയോ അലോസരമോ പ്രകടിപ്പിച്ചാൽ ഒഴിഞ്ഞുമാറി പോവാത്ത സ്വവർഗപ്രണയികൾ ഉണ്ടാവാൻ വഴിയില്ല. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്കു നേരെ ചില പുരുഷന്മാർ നടത്തുന്ന ആക്രമണോത്സുകമായ, അലോസരം ഭാവിച്ചാലും വിട്ടുപോകാത്ത, ദേഹശല്യവുമായി താരത‌മ്യം ചെയ്യുമ്പോൾ ഇതത്ര വലിയ സാമൂഹിക പ്രശ്നമാണെന്ന് എനിക്കു തോന്നുന്നില്ല.

5. ഇന്ത്യൻ നിയമാവലിയിൽ ബ്രിട്ടീഷുകാർ അവരുടെ കാലത്ത് ഉണ്ടാക്കിയ 377 വകുപ്പ് പ്രകൃതി വിരുദ്ധലൈംഗികതയെയാണ് ഉന്നം വയ്ക്കുന്നത്. ആധുനിക മനശാസ്ത്ര പ്രകാരം സ്വവർഗപ്രണയം പ്രകൃതിജന്യമായ ലൈംഗികതയായതിനാൽ 377 വകുപ്പിനു കീഴിൽ വരാൻ പാടില്ല. ബാല/ബാലികാ ലൈംഗികപീഠനത്തെയാണ് (സ്വവർഗമോ എതിർവർഗമോ) ഈ നിയമം പ്രധാനമായും കൈകാര്യം ചെയ്യുന്നത്. പ്രായപൂർത്തിയായ രണ്ടു വ്യക്തികൾക്ക് (സ്വവർഗമോ എതിർവർഗമോ) പരസ്പര സമ്മതത്തോടെ ലൈംഗികവേഴ്ചയിൽ ഏർപ്പെടാനുള്ള മൌലികാവകാശം ഏതൊരു ജനാധിപത്യ രാജ്യത്തിലേയും ഭരണഘടനപ്രകാരം ഉണ്ടായിരിക്കേണ്ടതാണ്.

കൂടുതൽ ചർച്ചകൾക്ക് ഞാൻ മുൻപ് പോസ്റ്റ് ചെയ്തിരുന്ന ഈ ബ്ലോഗുകൾ വായിക്കുക:

1. ഒബാമയും പ്രണയവും

2. ലൈംഗികന്യൂനപക്ഷാവകാശ കണ്‍വെന്‍ഷന്‍

3. കേരളത്തിലെ ഇരട്ട ആത്മഹത്യകൾ

4. സ്വവര്‍ഗപ്രണയ സിനിമയായ ‘സഞ്ചാരം’ (മാതൃഭൂമി പ്രസിദ്ധീകരിച്ചു)

5. മനുഷ്യാവകാശ പ്രവര്‍ത്തകനായ രാജകുമാരന്‍

Monday, December 15, 2008

കൌമാര സ്വപ്നങ്ങൾ

പലരും മറന്നു കഴിഞ്ഞ, എന്നാൽ മലയാള സംഗീതചരിത്രത്തിൽ സുപ്രധാനമായ സ്ഥാനം അർഹിക്കുന്ന “കൌമാരസ്വപ്നങ്ങൾ... പീലിവിടർത്തിയ മാനസതീരങ്ങളിൽ” എന്ന മലയാളം പാട്ടിനെ ഓർമ്മപ്പെടുത്താനാണ് ഈ പോസ്റ്റ്. 1981ൽ പി.ചന്ദ്രകുമാർ സംവിധാനം ചെയ്ത “ആരതി” എന്ന ചിത്രത്തിലേതാണ് എം.ബി ശ്രീനിവാസൻ സംഗീതം പകർന്ന ഈ മനോഹര ഗാനം. ഗാനരചന ഇന്നത്തെ പ്രശസ്ത സിനിമാ സംവിധായകനായ സത്യൻ അന്തിക്കാടാണ്. മലയാളം വരികളെ അച്ചടിഭാഷാ ചുവയില്ലാതെ സ്വാഭാവികമായ വായ്മൊഴി ഉച്ചാരണത്തോടെ പാടാൻ കഴിവുള്ള ഏക അയൽ-സംസ്ഥാന ഗായികയായ ജാനകിയാണ് ഈ പാട്ടു പാടിയിരിക്കുന്നത്.


                  എം.ബി.ശ്രീനിവാസൻ

ഈ പാട്ടിന്റെ സവിശേഷത “രണ്ട് ജാനകിമാർ“ ഒരുമിച്ചു പാടിയിരിക്കുന്നു എന്നുള്ളതാണ്! സാധാരണ സംഘഗാനം പാടുന്നതുപോലെ ഒരുമിച്ചു പാടുകയല്ല ഇവിടെ ചെയ്തിരിക്കുന്നത്. പാട്ടിന്റെ ഉടനീളം പ്രധാന മെലഡിയുടെ അനുപൂരകമായ മെലഡി (counter melody) അതേ സാഹിത്യത്തിൽ,അതേ മനുഷ്യശബ്ദത്തിൽ തന്നെ പാശ്ചാത്തലമായി ഉപയോഗിച്ച് ഹാർമണിയുടെ എഫക്റ്റ് ഉണ്ടാക്കിയിരിക്കുന്നു.

പാട്ട് ഇവിടെ കേഴ്ക്കാം/Download ചെയ്യാം.

എന്റെ കൌമാരകാലത്ത് റേഡിയോയില്‍ തേടിപ്പിടിച്ചു കേട്ടിരുന്ന ഒരു പാട്ടായിരുന്നു ഇത്. പിന്നെ പിന്നെ കേഴ്ക്കാതെ ഓർമ്മയിൽ നിന്നും പൂർണ്ണമായി മറഞ്ഞു. ഈ പാട്ടിന്റെ റെക്കോര്‍ഡിഗ് സവിശേഷതകളെപ്പറ്റി രവിമേനോന്‍ ഈയടുത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ എം.ബി.ശ്രീനിവാസനെക്കുറിച്ചുള്ള ‘പാട്ടെഴുത്ത്‘-ൽ ഓർമ്മിപ്പിച്ചിരുന്നു. അങ്ങനെയാണ് ഒരു 'blast from the past' ആയി ഈ ഗാനം വീണ്ടും മനസ്സിൽ തിരിച്ചെത്തിയത്! ഇന്നത്തെപ്പോലെ ഡിജിറ്റൽ ട്രാക് എഡിറ്റിങ്ങും മിക്സിങ്ങും ഒന്നുമില്ലാത്ത 1981ൽ ഇങ്ങനെയൊരു പാട്ടുണ്ടാക്കിയ എം.ബി.ശ്രീനിവാസൻ ഒരു ജീനിയസ് തന്നെ. മെലഡിയും ഹാർമണിയും തമ്മിലുള്ള ഒരു മത്സരമാണ് ഈ പാട്ട്. മെലഡി തന്നെ ജയിച്ചു എന്നാണ് എനിക്കു തോന്നുന്നുത്.


                  എസ്. ജാനകി (Image courtesy : Hindu)

പാട്ടിന്റെ വരികൾ ഈ ലിങ്കിൽ കൊടുത്തിട്ടുണ്ട്. സാഹിത്യത്തിന്റെ ഘടനയിലും ഈ പാട്ട് സാധാരണ കീഴ്വഴക്കമായ “പല്ലവി-അനുപല്ലവി-ചരണം” എന്ന ഫോർമുലയെ അട്ടിമറിക്കുന്നു. അനുപല്ലവി എന്ന വസ്തുവേ ഇതിലില്ല. മൂന്നു ചരണങ്ങൾ ഉള്ളത് വരികളുടെ എണ്ണത്തിലും ദൈർഘ്യത്തിലും ട്യൂണിലും ഒന്നിനൊന്നു വ്യത്യസ്തം! (സാധാരണ പാട്ടുകളിൽ എല്ലാ ചരണങ്ങൾക്കും വരികളുടെ എണ്ണം, ദൈർഘ്യം, ട്യൂൺ എന്നിവ സമാനമായിരിക്കും). എം.ബി.ശ്രീനിവാസന്റെ തന്നെ ജനപ്രിയ മാസ്റ്റർപീസായ “ഒരു വട്ടം കൂടിയെന്നോർമ്മകൾ” എന്ന ഗാനത്തിലും ഇതുപോലെ സാമ്പ്രദായികമായ ഗാനഘടനയുടെ നിരാകരണം കാണാം.

ഇതിന്റെ റെക്കോർഡിങ് സങ്കേതത്തെ “Dual Track Mixing" എന്നു പറയാമെന്നു തോന്നുന്നു. രണ്ടു ട്രാക്കുകളും തമ്മിൽ മെലഡിയിൽ സാരമായ വ്യതിയാനങ്ങളുണ്ട്. ‘Wave Theory' യിലെ 'Variable Phase Difference' പോലെ രണ്ടു ട്രാക്കുകൾക്കും ഇടയിൽ മാറിമറിഞ്ഞു വരുന്ന കാലവ്യത്യാസം കൊടുത്തിരിക്കുന്നതിലാണ് ഈ പാട്ടിന്റെ മനോഹാരിത. ഉദാഹരണമായി പാട്ടിന്റെ തുടക്കം തന്നെ ഒന്നാം ട്രാക്കിലെ “കൌമാരസ്വപ്നങ്ങൾ...” എന്നു പാടിക്കഴിഞ്ഞതിന്റെ അവസാനത്തിലാണ് രണ്ടാം ട്രാക്കിലെ “കൌമാരസ്വപ്നങ്ങൾ“ വരുന്നത്. എന്നാൽ ഒന്നാം ട്രാക്കിലെ “പീലിവിടർത്തിയ മാ” എന്നു പകുതി പാടിയ സ്ഥാനത്തെത്തുമ്പോഴേക്കും രണ്ടാം ട്രാക്കിലെ “പീലിവിടർത്തിയ” തുടങ്ങിയിരിക്കുന്നു! ഇങ്ങനെ പാട്ടിലുടനീളം ഏതോ അഭൌമമായ ഗണിതസമവാക്യമുപയോഗിച്ച് അനുയോജ്യമായ സമയ-ഇടവേള രണ്ടു ട്രാക്കുകൾക്കും ഇടയിൽ കൊടുത്തിരിക്കുന്നു. രണ്ട് സമാന്തര ട്രാക്കുകളുള്ളതിനാൽ ഒരാൾക്കും ഈ പാട്ട് ഒറ്റക്ക് പാടി പൂർണ്ണത കൈവരുത്താൻ കഴിയില്ല. അതിനാൽ തന്നെയായിരിക്കണം ഒരു റ്റി.വി. പരിപാടിയിലും വരാതെ ഈ പാട്ട് വിസ്മൃതിയിൽ തള്ളപ്പെട്ടത്. ഈ പാട്ടിനു അതിന്റെ പ്രത്യേക സൌന്ദര്യം കൊടുക്കുന്ന ഘടകം തന്നെ അതിന്റെ ജനപ്രീതിക്കു വിഘാതമായി! പാട്ടിന്റെ മൊത്തം സമയ ദൈർഘ്യം 3:14(same as 'Pi' in mathematics) മിനിട്ട് ആയത് വെറും coincidence മാത്രമോ? ‘അല്ല’ എന്നാണ് എന്റെ മനസ്സിലെ എഞ്ജിനീയർ പറയുന്നത് :-)

താളവാദ്യ അകമ്പടിയും ഡബിൾ വോയ്സ് ട്രാക്കും ഒന്നുമില്ലാതെ ഈ പാട്ടിന്റെ ഒരു സാദാ വെർഷനും ജാനകിയുടെ ശബ്ദത്തിൽ തന്നെ റെക്കോർഡു ചെയ്യപ്പെട്ടിട്ടുണ്ട്. (ഇവിടെ കേഴ്ക്കാം). പാട്ടിന്റെ MP3 തപ്പിപ്പിടിച്ചു തന്ന ഭൂമിപുത്രിക്കും കിരൺസിനും പ്രത്യേകം നന്ദി...