Monday, July 21, 2008

തള്ളക്കു പിറക്കാത്ത മക്കള്‍!

മലയാള ദിനപത്രങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന ചില വാര്‍ത്താ സാമ്പിളുകള്‍ (പേരു മാറ്റിയിട്ടുണ്ട്) താഴെ കൊടുത്തിരിക്കുന്നു:


“28 കാരനായ യുവാവ് ---വീട്ടില്‍ ഗോപാലന്റെ മകന്‍ ശോഭീന്ദ്രന്‍ ബൈക്കില്‍ ലോറിയിടിച്ച് മരിച്ചു.“


“---വീട്ടില്‍ ജോര്‍ജിന്റെ മകന്‍ ബിജുവും ---വീട്ടില്‍ തോമസിന്റെ മകള്‍ ബീനയും ഭരണങ്ങാനത്ത് പള്ളിയില്‍ വച്ച് ഇന്നു വിവാഹിതരായി.”


തലമുറകളായി ഇത്തരം വാര്‍ത്തകള്‍ വായിച്ചു ശീലിച്ചവര്‍ക്ക് ഇതില്‍ അന്തര്‍ലീനമായിരിക്കുന്ന ആണധികാരത്തോടു ബന്ധപ്പെട്ടതും സ്ത്രീവിരുദ്ധവുമായ നിലപാടുകള്‍ പെട്ടെന്ന് മനസ്സിലായിക്കാണണമെന്നില്ല. പെറ്റു വളര്‍ത്തിയ അമ്മ എന്തുകൊണ്ടാണ് കുഞ്ഞിന്റെ മരണത്തില്‍ പോലും അദൃശ്യയാക്കപ്പെടുന്നത്? ജൈവശാസ്ത്രപരമായിപ്പോലും കുഞ്ഞിന് അമ്മയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധത്തില്‍ക്കവിഞ്ഞ ഒരു ബന്ധം അഛന് അവകാശപ്പെടാന്‍ പറ്റില്ല.

ബഹുഭൂരിപക്ഷം റിപ്പോര്‍ട്ടര്‍മാരും പുരുഷന്മാരായതിനാലായിരിക്കാം ഇത്തരം നിലപാടുകള്‍ ഒരിക്കലും ചോദ്യം ചെയ്യപ്പെടുകയോ തിരുത്തപ്പെടുകയോ ചെയ്യാതെ പോകുന്നത്. വനിതകളായ പത്രപ്രവര്‍ത്തകര്‍ ഇക്കാര്യത്തെക്കുറിച്ച് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന് അറിയാനാഗ്രഹമുണ്ട്. മരുമക്കത്തായത്തിന്റെയും അമ്മദൈവങ്ങളുടെയും (മാതാ അമൃതാനന്ദമയിയെപ്പോലുള്ള ആള്‍ദൈവങ്ങളെയല്ല ഉദ്ദേശിച്ചത്!) നാട്ടിലാണ് ഇത്തരം മാധ്യമ വിക്രിയകള്‍ നടക്കുന്നത് എന്നത് മറ്റൊരു വൈരുധ്യം! “പെണ്ണെഴുത്ത്” എന്നത് വനിതകളുടെ സ്വതന്ത്ര ആത്മാവിഷ്കാരം മാത്രമായി ഒതുങ്ങുന്നതല്ല. മുഖ്യധാരാ മാധ്യമ റിപ്പോര്‍ട്ടിങ്ങ് ശൈലികളില്‍ സ്ത്രീ സമത്വത്തോടുകൂടിയ പൊളിച്ചെഴുത്തുകള്‍ ഉടനടി ആവശ്യമാണ്.