Sunday, November 16, 2008

ഒബാമയും പ്രണയവും

പുതിയ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബറാക്ക് ഒബാമ നവംബര്‍ 4ന് ചിക്കാഗോയില്‍ വച്ചു നടത്തിയ ‘വിജയ പ്രസംഗം’ (victory speech) മലയാളികളില്‍ ചിലരെങ്കിലും കണ്ടിരിക്കാം. ചരിത്രത്തിന്റെ ഭാഗമായി മാറിയ ഈ പ്രസംഗത്തിന്റെ തുടക്കത്തിലെ 2 മിനിറ്റ് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണാം.



“...It's the answer spoken by young and old, rich and poor, Democrat and Republican, Black, White, Hispanic, Asian, Native American, gay(സ്വവര്‍ഗപ്രണയി), straight(എതിര്‍വര്‍ഗപ്രണയി), disabled and not disabled...“.

ലോകത്തിലാദ്യമായാണ് ഒരു രാജ്യത്തിന്റെ ഭരണാധികാരി സ്വവര്‍ഗപ്രണയികളായ പൌരന്മാരെ തന്റെ കന്നിപ്രസംഗത്തില്‍ എടുത്തു പറഞ്ഞിരിക്കുന്നത്. റ്റി.വി.യില്‍ പ്രസംഗം തത്സമയം കേട്ടുകൊണ്ടിരുന്ന എനിക്ക് വളരെ ആശ്ചര്യജനകമായ ഒരു സന്ദര്‍ഭമായിരുന്നു ഇത്. സ്വവര്‍ഗപ്രണയികളായ എന്റെ പല വെള്ളക്കാരായ സുഹൃത്തുക്കളും അവര്‍ ഒബാമയുടെ ഈ വാക്കുകള്‍ കേട്ട് ആനന്ദാശ്രുക്കള്‍ പൊഴിച്ചു എന്ന് എന്നോട് പറയുകയുണ്ടായി. ഈ വാക്കുകള്‍ പറഞ്ഞ സമയത്ത് ജനാവലിയില്‍ ചിലരില്‍ നിന്നുയര്‍ന്ന സന്തോഷാരവം വീഡിയോയില്‍ കേള്‍ക്കാം.

കെനിയന്‍-കറുത്തവര്‍ഗക്കാരന്‍-മുസ്ലീമായ അഛന്‍, അമേരിക്കന്‍-വെള്ളക്കാരി-കൃസ്ത്യാനിയായ അമ്മ, ചിറ്റഛനുമായി ഇന്തോനേഷ്യയില്‍ ചിലവിട്ട ബാല്യം, ഭൂരിപക്ഷമായ വെള്ളക്കാര്‍ക്ക് മുന്‍‌തൂക്കം കൊടൂക്കുന്ന അമേരിക്കന്‍-സാമൂഹ്യ വ്യവസ്ഥയില്‍ പോലും ലോകോത്തരമായ ഹാര്‍വാര്‍ഡ് യൂനിവേര്‍സിറ്റി വരെ ചെന്നെത്തിയ വിദ്യാര്‍ത്ഥി ജീവിതം, കറുത്തവര്‍ഗക്കാരിയായ മിഷലുമായുള്ള പ്രണയവിവാഹം, തുടര്‍ന്ന് സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ ജീവിതം -- ഇങ്ങനെ വൈവിധ്യങ്ങളുടെ സമന്വയമാണ് ‘ബറാക്ക് ഹുസ്സൈന്‍ ഒബാമ’ എന്ന വ്യക്തി. ഒരു യഥാര്‍ത്ഥ വിശ്വപൌരന്‍ എന്നു വേണമെങ്കില്‍ പറയാം. അങ്ങനെയുള്ള ഒരു വ്യക്തിക്ക് മനുഷ്യജീവിതത്തിലെ Life-force ആയ ലൈംഗികത/പ്രണയം എന്നിവയിലെ വൈവിധ്യങ്ങളെക്കുറിച്ച് ശാസ്ത്രീയമായ അവബോധവും മുന്‍‌വിധികളില്ലാത്ത സമീപനങ്ങളും ഉണ്ടായിരിക്കുന്നതില്‍ അദ്ഭുതമില്ല. ലൈഗികന്യൂനപക്ഷങ്ങള്‍ മറ്റേത് ന്യൂനപക്ഷങ്ങളേയും പോലെ പൌരാവകാശങ്ങള്‍ അര്‍ഹിക്കുന്ന വിഭാഗമാണെന്ന വസ്തുത ലോകജനതയെ ഓര്‍മ്മപ്പെടുത്തിയതിന് ഒബാമയോടു നമുക്കു നന്ദി പറയാം. സ്വവര്‍ഗപ്രണയികളായ പൌരന്മാരെ കുറ്റവാളികളും സാമൂഹ്യവിരുദ്ധരായ ആഭാസന്മാരുമായി കണക്കാക്കുന്ന ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്ക് ഒബാമ ഒരു മഹനീയമായ മാതൃക തന്നെയാണ്.

വ്യക്തിസ്വാതന്ത്ര്യം പാടെ നശിപ്പിക്കുന്ന റഷ്യ/ചൈന ശൈലിയിലുള്ള കൊടും-കമ്മ്യൂണിസം പോലെതന്നെ അതിന്റെ എതിര്‍ധ്രുവത്തില്‍ നില്‍ക്കുന്ന നിയന്ത്രണമില്ലാത്ത കോര്‍പ്പറേറ്റ് മുതലാളിത്തവും അപകടകാരിയാണെന്ന് ഈയടുത്തകാലത്തു സംജാതമായ സാമ്പത്തിക കുഴപ്പങ്ങള്‍ തെളിയിക്കുന്നു. ഒരു മധ്യവര്‍ത്തി മാര്‍ഗം അവലംബിക്കുന്നതാണ് ഏറ്റവും ഉചിതം. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജനാധിപത്യത്തിലതിഷ്ടിതമായ, ഇടതുപക്ഷചായ്‌വുള്ള നയങ്ങള്‍ ലോകപ്രസക്തമാകുന്നതും അതിനാല്‍ തന്നെ. ഭഗവാന്‍ കൃഷ്ണന്‍ (‘കാര്‍ഷ്ണ്യ(കറുപ്പ്)നിറമുള്ളവന്‍ കൃഷ്ണന്‍ ‘ -- വര്‍ണ്ണവെറിയാല്‍ ചിലരവനെ നീലയാക്കി!) “സംഭവാമി യുഗേ യുഗേ...” എന്ന് ഭഗവത്ഗീതയില്‍ പാടി. അടിച്ചമര്‍ത്തപ്പെട്ട സകലവിധ ന്യൂനപക്ഷങ്ങളുടെ ശാക്തീകരണത്തിനും ലോകസമ്പദ്‌വ്യവസ്ഥയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും ഇറാഖ് യുദ്ധത്തിലൂടെ അമേരിക്കക്ക് ലോകരാജ്യങ്ങളില്‍ നഷടപ്പെട്ട സല്‍പ്പേര് വീണ്ടെടുക്കാനും ഈ അഭിനവ-കൃഷ്ണന് സാധിക്കും എന്ന് നമുക്കാശിക്കാം.

Wednesday, November 5, 2008

നൃത്തവും പുരുഷനും

ധനഞ്ജയന്റെ വിടവാങ്ങല്‍-പര്യടനത്തെക്കുറിച്ചുള്ള പോസ്റ്റില്‍ ‘പുരുഷന്മാര്‍ക്കു നൃത്തം പാടുണ്ടോ?’ എന്നതിനെക്കുറിച്ച് ചൂടാര്‍ന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മോഹിനിയാട്ടത്തിന്റെയും ചാന്തുപൊട്ടു കുത്തിയ രാധാകൃഷ്ണന്മാരുടേയും കോമഡിഷോകളില്‍ പെണ്‍കോലം കെട്ടുന്ന ആണുങ്ങളുടേയും നാടാണല്ലോ കേരളം!

പോസ്റ്റിന്റെ ചര്‍ച്ചാവിഷയം മാറിമറിഞ്ഞതിനാല്‍ താല്പര്യമുള്ളവരുടെ ശ്രദ്ധക്ഷണിക്കാനായി അനുയോജ്യമായ പുതിയ തലെക്കെട്ടോടെ റീ-പോസ്റ്റുന്നു. അഗ്രഗേറ്ററുകള്‍ കനിയുമെന്ന് വിചാരിക്കുന്നു.

ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ളിക്കുക.

Sunday, November 2, 2008

ധനഞ്ജയന്മാര്‍ അമേരിക്കയില്‍

പേരുകേട്ട ഭരതനാട്യ നര്‍ത്തകരും ഗുരുക്കളുമായ ധനഞ്ജയന്മാര്‍ (ധനഞ്ജയന്‍ - ശാന്ത ദമ്പതികള്‍ ) “ഭക്തി മാര്‍ഗം” എന്ന നൃത്തപരിപാടിയുമായി ഈ മാസം അമേരിക്കയില്‍ ‘വിടവാങ്ങല്‍‌ പര്യടനം‘(farewell tour) നടത്തുകയാണ്. ഇന്നലെ ബോസ്റ്റണിലായിരുന്നു അവര്‍ രണ്ടു ശിഷ്യകളോടു കൂടി “ഭക്തി മാര്‍ഗം” അവതരിപ്പിച്ചത്. അങ്ങനെ പുകള്‍പെറ്റ ധനഞ്ജയന്മാരുടെ നൃത്തം ആദ്യമായി നേരിട്ടു കാണാനുള്ള അവസരം ലഭിച്ചു. കണ്ണൂരിലെ പയ്യന്നൂരില്‍ ജനിച്ചു വളര്‍ന്ന മലയാളിയായ ധനഞ്ജയന്‍ കലാക്ഷേത്രയിലെ പഠനത്തിനു ശേഷം മദിരാശിയില്‍ ഭരതകലാഞ്ജലി എന്ന നൃത്തവിദ്യാലയം സ്ഥാപിച്ചു ഭാര്യയോടൊപ്പം തന്റെ കലാസപര്യ തുടരുന്നു.


                  Image courtesy : www.thinkquest.org

70 വയസ്സിലും ശ്രീ ധനഞ്ജയന്‍ തന്റെ നൃത്തത്തിനു ചടുലത കുറഞ്ഞിട്ടില്ല എന്നു തെളിയിച്ചു. പ്രായക്കൂടുതല്‍ കൊണ്ടാകാം, അരമണ്ടി / അര്‍ദ്ധമണ്ഡലി വേണ്ടത്ര ഉണ്ടായിരുന്നില്ല എന്ന ഒരു കുറ്റം വേണമെങ്കില്‍ പറയാം. മുഖാഭിനയത്തിനു പ്രാധാന്യമുള്ള ഇനങ്ങളിലായിരുന്നു ധനഞ്ജയന്‍ ശരിക്കും തിളങ്ങിയത്. ശ്രീരാമപട്ടാഭിഷേകത്തിലെ പുത്രനെ കാട്ടിലയക്കേണ്ടി വന്ന ദശരഥന്റെ ധര്‍മ്മസങ്കടവും നന്തനാര്‍ ചരിതത്തിലെ തന്റെ ഇഷ്ടദൈവമായ ശിവനെ കാണാന്‍ അമ്പലത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ലാത്ത ‘താഴ്ന്ന’ജാതിക്കാരന്റെ ദൈന്യതയും ധനഞ്ജയന്‍ കൃത്യതയോടെ വരച്ചു കാട്ടി.


പരിപാടികളുടെ സംഗ്രഹം:

1. നാട്യാഞ്ജലി - സഭാ വന്ദനം
2. ശ്രീരാമ പട്ടാഭിഷേക ഭംഗം - ദശരഥന്‍ , കൈകേയി, മന്ഥര
3. മയില്‍‌വാഹനാ - സുബ്രഹ്മണ്യ കീര്‍ത്തനം, മോഹന രാഗം
4. വരുകലാമോ അയ്യ - നന്ദനാര്‍ ചരിതം
5. അഷ്ടപദി - ദേശ് രാഗം
6. തില്ലാന - ബിഹാഗ് രാഗം
7. മംഗളം


പുരുഷന്മാര്‍ ശാസ്ത്രീയ നൃത്തം (നൃത്ത-നാട്യ-നാടകങ്ങളായ കഥകളിയേയും കൂടിയാട്ടത്തെയും തുള്ളലിനേയും ഞാന്‍ മന:പൂര്‍വം ഒഴിവാക്കുന്നു) ഒരു തൊഴിലായി സ്വീകരിക്കുന്നത് വളരെ വിരളമാണ്. കേരളത്തിലെ മിക്ക ആണ്‍ കുട്ടികളുടേയും നൃത്തപരിശീലനം ഹൈസ്കൂള്‍ യുവജനോത്സവത്തിലെ തട്ടിക്കൂട്ടിയ പ്രകടനത്തോടെ അവസാനിക്കുന്നതാണ് കാണുന്നത്. എന്നാല്‍ ശാസ്ത്രീയ സംഗീതത്തില്‍ ഇങ്ങനെയുള്ള ലിംഗപരമായ അസന്തുലിതാവസ്ഥ കാണുന്നില്ല. സ്ത്രീകള്‍ തിളങ്ങി നില്‍ക്കുന്ന നൃത്തമേഖലയില്‍ കടന്നു വരാന്‍ ജന്മവാസനയും താല്പര്യവുമുള്ള പുരുഷന്മാര്‍ പോലും മടിക്കുന്നു (പേടിക്കുന്നു?) എന്നാണ് എനിക്കു തോന്നുന്നത്. നൃത്തമെന്നാല്‍ സ്ത്രൈണതയുടെ പ്രകടനമാണെന്ന അബദ്ധധാരണ പലര്‍ക്കും ഉണ്ട്. നടന രാജനായ ദൈവം പുരുഷത്വത്തിന്റെ മൂര്‍ത്തീഭാവമായ ശിനവാണെന്നോര്‍ക്കുക. പൌരുഷം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലും പുരുഷന്മാര്‍ക്ക് തങ്ങളുടെ വ്യക്തിത്വത്തിന് അനുയോജ്യമായ ഇനങ്ങള്‍ അവതരിപ്പിക്കുവാന്‍ കഴിയും. സദിര്‍ എന്ന പേരിലറിയപ്പെട്ടിരുന്ന ദാസിയാട്ടത്തിനെ ഇന്ന് കാണുന്ന തരത്തിലുള്ള ഭരതനാട്യമായി ഉടച്ചുവാര്‍ത്തവരില്‍ മുന്‍‌ഗാമികള്‍ നാല് തഞ്ചാവൂര്‍ സഹോദരന്മാരായിരുന്നുവെന്നത് ശ്രദ്ധേയമാണ്. കേരളത്തിന്റെ മോഹിനിയാട്ടം അതിന്റെ പേര്‍ സൂചിപ്പിക്കുന്നതു പോലെ സ്ത്രൈണമായ ലാസ്യഭാവങ്ങള്‍ക്ക് മുന്‍‌തൂക്കം കൊടുക്കുന്നതിനാല്‍ സ്ത്രീകള്‍ ചെയ്യുന്നതാണ് ഉചിതം എന്ന് തോന്നുന്നു.

ധനഞ്ജയന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് നൃത്തത്തെ സ്നേഹിക്കുകയും അത് തന്റെ പ്രൊഫഷനായി സ്വീകരിക്കുകയും ചെയ്ത മറ്റൊരു ധീരനായ കണ്ണൂര്‍ക്കാരന്‍ നമുക്കുണ്ട്:- നഖക്ഷതങ്ങളിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച സിനിമാനടന്‍ വിനീത്.