Sunday, September 28, 2008

72 മേളകര്‍ത്താരാഗങ്ങള്‍

ദക്ഷിണേന്ത്യന്‍ സംഗീതത്തിലെ അടിസ്ഥാന രാഗങ്ങളായി കണക്കാക്കുന്നത് 72 മേളകര്‍ത്താരാഗങ്ങളെയാണ്. എന്തു മാനദണ്ഡം ഉപയോഗിച്ചാണു വെങ്കിടമഖി ചതുര്‍ദണ്ഡീപ്രകാശികയില്‍ ഇങ്ങനെ 72 മേളകര്‍ത്താരാഗങ്ങളെ ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് പലര്‍ക്കും സംശയമുണ്ടാകാം. 72 മേളകര്‍ത്താരാഗങ്ങള്‍ ഉണ്ടെന്നല്ലാതെ ഈ 72 എന്ന മാജിക്-നംബര്‍ എങ്ങിനെ വന്നുവെന്നതിന്റെ വിശദീകരണം ഒരു സംഗീതഗ്രന്ഥത്തിലും ഞാന്‍ കണ്ടിട്ടില്ല. 72ന്റെ പിന്നിലുള്ള കണക്കാണ് ഈ ലേഖനം.


                        Image courtsey : Hindu

എല്ലാ ഏഴു സ്വരങ്ങളും ക്രമമായി, ആവര്‍ത്തിക്കാതെ, ആരോഹണത്തിലും അവരോഹണത്തിലും വരുന്ന രാഗങ്ങളെയാണ് മേളകര്‍ത്താരാഗം അല്ലെങ്കില്‍ ജനകരാഗമെന്ന് പറയുന്നത്. ഇവക്കെല്ലാം താഴെ പറയുന്ന ലക്ഷണമാണുള്ളത്:


       ആരോഹണം :        സരിഗമപധനിസ
       അവരോഹണം :        സനിധപമഗരിസ


നമ്മള്‍ “സരിഗമപധനി“യെ സപ്ത(7)സ്വരങ്ങള്‍ എന്നു പറയുന്നുവെങ്കിലും ദക്ഷിണേന്ത്യന്‍ സംഗീതത്തില്‍ ശരിക്കും 16 സ്വരങ്ങള്‍ ഉണ്ട്. ‘സ’യും ‘പ’യും ഒഴികെ ബാക്കിയുള്ള അഞ്ച് സ്വരങ്ങള്‍ക്കും ഒന്നില്‍ കൂടുതല്‍ വകഭേദങ്ങള്‍ ഉണ്ട്:


        ഷഡ്ജം
രി        ഋഷഭം (3 തരം - രി1, രി2, രി3)
        ഗാന്ധാരം (3 തരം - ഗ1, ഗ2, ഗ3)
        മധ്യമം (2 തരം - മ1, മ2)
രി        പഞ്ചമം
        ധൈവതം(3 തരം - ധ1, ധ2, ധ3)
നി        നിഷാദം(3 തരം - നി1, നി2, നി3)


ഈ വകഭേദങ്ങളെ താഴെ പറയുന്ന വിധം നാമകരണം ചെയ്തിരിക്കുന്നു:


രി1        ശുദ്ധ ഋഷഭം
രി2        ചതുശ്രുതി ഋഷഭം
രി3        ഷഡ്ശ്രുതി ഋഷഭം
ഗ1        ശുദ്ധ ഗാന്ധാരം
ഗ2        സാധാരണ ഗാന്ധാരം
ഗ3        അന്തര ഗാന്ധാരം
മ1        ശുദ്ധ മധ്യമം
മ2        പ്രതി മധ്യമം
ധ1        ശുദ്ധ ധൈവതം
ധ2        ചതുശ്രുതി ധൈവതം
ധ3        ഷഡ്ശ്രുതി ധൈവതം
നി1        ശുദ്ധ നിഷാദം
നി2        കൈശികി നിഷാദം
നി3        കാകളി നിഷാദം



ലോകത്തെങ്ങുമുള്ള മറ്റു സംഗീതവ്യവസ്ഥകളില്‍ (ഹിന്ദുസ്താനി, പാശ്ചാത്യം) 12 സ്വരങ്ങള്‍ മാത്രമുള്ളപ്പോള്‍ ദക്ഷിണേന്ത്യന്‍ സംഗീതത്തില്‍ മാത്രം 16 സ്വരങ്ങള്‍ വന്നതെങ്ങിനെയാണെന്നു നോക്കാം. താഴെ കൊടുത്തിരിക്കുന്ന സമവാക്യങ്ങളാണ് ഇതിനടിസ്ഥാനം:


       രി2 = ഗ1
       രി3 = ഗ2
       ധ2 = നി1
       ധ3 = നി2


അതായത് ഒരേ ശ്രുതിയിലുള്ള സ്വരസ്ഥാനങ്ങളെ ചിലപ്പോള്‍ ‘രി’ യെന്നോ മറ്റു ചിലപ്പോള്‍ ‘ഗ’ യെന്നോ പാടാവുന്നതാണ്. അതുപോലെ തന്നെ ‘ധ’ യുടേയും ‘നി’ യുടേയും കാര്യം. പോരെ പുകില്? ദക്ഷിണേന്ത്യന്‍ സംഗീതത്തിനു മാത്രം അവകാശപ്പെട്ട രാഗവൈവിധ്യങ്ങളുടെ അടിസ്ഥാനമാണ് ഈ സവിശേഷത!


                        Image courtsey : Hindu

ഈ സമവാക്യങ്ങള്‍ ഉപയോഗിച്ച് നമുക്ക് മേല്‍പ്പറഞ്ഞ 16 സ്വരങ്ങളെ ശ്രുതിയുടെ ആരോഹണക്രമത്തില്‍ താഴെക്കാണുന്ന വിധം 12 നിരപ്പുകളിലായി ക്രമത്തില്‍ ലിസ്റ്റു ചെയ്യാം.



രി1
രി2 ഗ1
രി3 ഗ2
ഗ3
മ1
മ2

ധ1
ധ2 നി1
ധ3 നി2
നി3


ഇതനുസരിച്ച് “രിഗ” എന്ന് ആരോഹണമായി (‘രി’ താഴ്ന്ന ശ്രുതിയിലും ‘ഗ’ ഉയര്‍ന്ന ശ്രുതിയിലും) എത്ര തരത്തില്‍ പാടാം എന്നു നമുക്കു കണക്കു കൂട്ടാം:


1) രി1ഗ1
2) രി1ഗ2
3) രി1ഗ3
4) രി2ഗ2
5) രി2ഗ3
6) രി3ഗ3


അതായത് ‘രിഗ’ എന്ന് ആരോഹണമായി 6 തരത്തില്‍ പാടാം. ഇതേ പോലെ വകഭേദങ്ങളുള്ള ‘ധനി’ യേയും ഇതുപോലെ 6 തരത്തില്‍ പാടാം. ‘മ’ രണ്ടു തരം. ‘സ’ യും ‘പ’യും ഒരോ തരം മാത്രം.


സ (1 തരം)
രിഗ (6 തരം)
മ (2 തരം)
പ (1 തരം)
ധനി (6 തരം)


അങ്ങനെയാവുമ്പോള്‍ “സരിഗമപധനി“ എന്ന് ആരോഹണമായി 1 * 6 * 2 * 1 * 6 = 72 തരത്തില്‍ വരാവുന്നതാണ്. (see "Fundamental Counting Principle"). ഇങ്ങനെയാണ് 72 മേളകര്‍ത്താ രാഗങ്ങള്‍ ഉടലെടുത്തത്.

എല്ലാ സ്വരങ്ങളും താഴ്ന്ന ശ്രുതിയില്‍ (“സ രി1 ഗ1 മ1 പ ധ1 നി1“) ഉള്ള നംബര്‍-1 ‘കനകാഗി‘ തുടങ്ങി എല്ലാ സ്വരങ്ങളും ഉയര്‍ന്ന ശ്രുതിയില്‍ (“സ രി3 ഗ3 മ2 പ ധ3 നി3“) ഉള്ള ‘രസികപ്രിയ‘ അവസാന നംബര്‍-72 ആയി വരുന്ന സമ്പൂര്‍ണ്ണ പട്ടിക താഴെ കൊടുത്തിരിക്കുന്നു:


1. കനകാംഗി
2. രത്നാംഗി
3. ഗാനമൂര്‍ത്തി
4. വനസ്പതി
5. മാനവതി
6. താനരൂപി
7. സേനാവതി
8. ഹനുമതോടി
9. ധേനുക
10. നാടകപ്രിയാ
11. കോകിലപ്രിയ
12. രൂപവതി
13. ഗായകപ്രിയ
14. വാകുളാഭരണം
15. മായാമാളവഗൗള
16. ചക്രവാകം
17. സൂര്യകാന്തം
18. ഹാടകാംബരി
19. ഝങ്കാരധ്വനി
20. നഠഭൈരവി
21. കീരവാണി
22. ഖരഹരപ്രിയ
23. ഗൗരിമനോഹരി
24. വരുണപ്രിയ
25. മാരരഞ്ജിനി
26. ചാരുകേസി
27. സാരസാംഗി
28. ഹരികാംബോജി
29. ധീരശങ്കരാഭരണം
30. നാഗനന്ദിനി
31. യാഗപ്രിയ
32. രാഗവര്‍ദ്ധിനി
33. ഗാംഗേയഭൂഷണി
34. വാഗധീശ്വരി
35. ശൂലിനി
36. ചലനാട്ട
37. സാലഗം
38. ജലാര്‍ണ്ണവം
39. ഝാലവരാളി
40. നവനീതം
41. പാവനി
42. രഘുപ്രിയ
43. ഗവാംബോധി
44. ഭവപ്രിയ
45. ശുഭപന്തുവരാളി
46. ഷഡ്വിധമാര്‍ഗ്ഗിണി
47. സുവര്‍ണ്ണാംഗി
48. ദിവ്യമണി
49. ധവളാംബരി
50. നാമനാരായണി
51. കാമവര്‍ദ്ധിനി
52. രാമപ്രിയ
53. ഗമനശ്രമ
54. വിശ്വംബരി
55. ശ്യാമളാംഗി
56. ഷണ്മുഖപ്രിയ
57. സിംഹേന്ദ്രമധ്യമം
58. ഹൈമവതി
59. ധര്‍മ്മവതി
60. നീതിമതി
61. കാന്താമണി
62. ഋഷഭപ്രിയ
63. ലതാംഗി
64. വാചസ്പതി
65. മേചകല്യാണി
66. ചിത്രാംബരി
67. സുചരിത്ര
68. ജ്യോതിസ്വരൂപിണി
69. ധാതുവര്‍ദ്ധിനി
70. നാസികാഭൂഷണി
71. കോസലം
72. രസികപ്രിയ

എല്ലാസ്വരങ്ങളും ക്രമമായി, ആവര്‍ത്തിക്കാതെ, ആരോഹണത്തിലും അവരോഹണത്തിലും വരുന്നുവെന്നതു മാത്രമാണ് ഇവയുടെ പൊതു ലക്ഷണം. മറ്റുരാഗങ്ങളെ ഈ ജനകരാഗങ്ങളുടെ ജന്യരാഗങ്ങളായി കണക്കാക്കുന്നത് അവയുടെ സ്വരസ്ഥാനം എളുപ്പത്തില്‍ കണ്ടുപിടിക്കുന്നതിനും, ഓര്‍മ്മിച്ചുവക്കുന്നതിനും വേണ്ടിയുള്ള ഒരു വര്‍ഗ്ഗീകരണം മാത്രമാണ്. ഉദാഹരണത്തിന് മോഹനരാഗത്തിന്റെ അരോഹണം “സ രി ഗ പ ധ സ” എന്നാണെന്ന് നമുക്കറിയാം. മോഹനം മേളം-28 ആയ ഹരികാംബോജിയുടെ ജന്യമായാണ് കണക്കാക്കുന്നത്. ഹരികാംബോജിയുടെ ആരോഹണം “സ രി2 ഗ3 മ1 പ ധ2 നി2 സ” എന്നാണ്. അതിനാല്‍ മോഹനത്തിന്റെ സ്വരസ്ഥാനങ്ങള്‍ “സ രി2 ഗ3 പ ധ2 സ” ആണെന്നു എളുപ്പത്തില്‍ ഓര്‍മ്മിച്ചു വക്കാം. പല ജന്യരാഗങ്ങളും അവയുടേ തന്തപ്പിടിയായി കണക്കാക്കുന്ന ജനകരാഗത്തേക്കാള്‍ മുന്‍പു തന്നെ കണ്ടുപിടിക്കപ്പെട്ടവയും കൂടുതല്‍ പ്രചാരത്തിലുള്ളവയുമാണെന്നതാണ് സത്യം!


                        Image courtsey : Hindu

ജനകരാഗത്തിന്റെ സന്തതികളായ ജന്യരാഗങ്ങളെ പറ്റി പറയുമ്പോള്‍ ചില തലതെറിച്ച സന്താനങ്ങളെ പറ്റി പറയാതെ വയ്യ! സാധാരണയായി ഒരു ജന്യരാഗത്തിന്റെ സ്വരങ്ങള്‍ അതിന്റെ ജനകരാഗ സ്വരങ്ങളുടെ ഉപഗണം(sub set) ആയിരിക്കും. ഇത്തരം ജന്യരാഗങ്ങളെ ഉപാംഗരാഗങ്ങള്‍ എന്നു പറയുന്നു. മുകളില്‍ കൊടുത്ത മോഹനം ഉപാംഗരാഗത്തിന് ഉദാഹരണമാണ്. എന്നാല്‍ ചില ജന്യരാഗങ്ങളില്‍ അതിന്റെ ജനകരാഗത്തിലില്ലാത്ത ചില അന്യസ്വരങ്ങള്‍ അനുവദനീയമാണ്. അത്തരം രാഗങ്ങളെ ഭാഷാംഗരാഗങ്ങള്‍ എന്നു പറയുന്നു. ഉദാഹരണമായി ഭാഷാംഗരാഗമായ ബിലഹരിയില്‍ അതിന്റെ ജനകരാഗമായ ശങ്കരാഭരണത്തിലില്ലാത്ത ‘നി2’ ചില സഞ്ചാരങ്ങളില്‍ അനുവദനീയമാണ്.

മേളകര്‍ത്താരാഗത്തിന്റെ ക്രമസംഖ്യ കണ്ടു പിടിക്കാനുള്ള ഒരു സൂത്രപ്പണിയാണ് കപടയാദി വിശേഷണം. പരല്‍പ്പേരിന്റെ അടിസ്ഥാനത്തില്‍ രാഗത്തിന് പേര് നല്‍കി പേരില്‍ നിന്നുതന്നെ രാഗത്തിന്റെ ക്രമസംഖ്യ കണ്ടുപിടിക്കാവുന്നതാണ്. ചിലപ്പോള്‍ ഈ വിശേഷണം ഉപയോഗിക്കാറില്ല. ഉദാഹരണമായി ‘മേചകല്യാണി’ എന്നതിനുപകരം ‘കല്യാണി’ എന്നു മാത്രമാണ് എല്ലാവരും പറയുന്നത്. രാഗങ്ങളുടെ അടിസ്ഥാന പേരുകള്‍ തന്നെ ദീക്ഷിതര്‍ ബാണിയില്‍ പാടെ വ്യത്യസ്തമാണെന്നതും മനസ്സില്‍ വെക്കുക.

Thursday, September 18, 2008

ലൈംഗികന്യൂനപക്ഷാവകാശ കണ്‍വെന്‍ഷന്‍

തൃശ്ശൂരില്‍ ഈ ശനിയാഴ്ച സെപ്റ്റംബര്‍ 20ന് ലൈംഗികന്യൂനപക്ഷാവകാശ കണ്‍വെന്‍ഷന്‍ -- ‘ഇടം‘

കേരളീയരായ സ്വവര്‍ഗപ്രണയിനികളുടെ കൂട്ടായ്മയായ ‘സഹയാത്രിക’യാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. തൃശ്ശൂരിലെ സാഹിത്യ അക്കാദമി ഹാളില്‍ വച്ച് നടക്കുന്ന കണ്‍വെന്‍ഷനില്‍ പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, സാഹിത്യ സദസ്സ്, നൃത്തം, സംഗീതം എന്നിങ്ങനെ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സ്വവര്‍ഗപ്രണയികളായി ജനിച്ചുപോയി എന്ന ഒറ്റക്കാരണത്താല്‍ വിഷാദരോഗത്തിലും ആത്മഹത്യയിലും കലാശിച്ചു പോയ ആത്മാക്കളുടെ ഓര്‍മ്മക്കായി ജാഗ്രതാദീപം തെളിയിക്കലും തുടര്‍ന്ന് 6:30ന് കോര്‍പറേഷന്‍ ഹാളില്‍ വച്ച് പൊതുയോഗവും സംഘടിപ്പിച്ചിരിക്കുന്നു.

കേരളത്തിലെ ‘സഹയാത്രിക’യെപ്പോലുള്ള സംഘടനകളായ തമിഴ്നാട്ടിലെ ‘സഹോദരന്‍’, കര്‍ണ്ണാടകയിലെ ‘സംഗമ’ എന്നിവരും ഈ കണ്‍വെന്‍ഷനില്‍ സഹകരിക്കുന്നു.

‘ഇടം’ കണ്‍വെന്‍ഷന്‍ പോസ്റ്റര്‍ താഴെ കൊടുത്തിരിക്കുന്നു:



സ്വവര്‍ഗപ്രണയികളുടെ ശാക്തീകരണവുമായി അനുഭാവം പുലര്‍ത്തുന്ന പുരോഗമന ചിന്താഗതിക്കാരായ എതിര്‍വര്‍ഗപ്രണയികള്‍(“സാധാരണക്കാര്‍“) പലരുമുണ്ട്. എങ്കിലും ബഹുഭൂരിപക്ഷം വരുന്ന അജ്ഞരും അസഹിഷ്ണുക്കളുമായ എതിര്‍വര്‍ഗപ്രണയികളുടെ ബോധവല്‍ക്കണത്തിലൂടെ മാത്രമേ ഏതു രാജ്യത്തിലേയും ലൈഗികന്യൂനപക്ഷങ്ങള്‍ക്ക് മനുഷ്യാവകാശങ്ങളോടെയും അഭിമാനത്തോടെയും ജീവിക്കാന്‍ സാധിക്കുകയുള്ളൂ. അപ്പോള്‍ മാത്രമേ ഇത്തരം കണ്‍വെന്‍ഷനുകളിലൂടെ നടക്കുന്ന ബോധവല്‍ക്കരണം അതിന്റെ ഫലപ്രാപ്തിയിലെത്തുന്നുള്ളൂ.